2015, മാർച്ച് 10, ചൊവ്വാഴ്ച

'ശക്തി തെളിയിക്കാന്‍' ശക്തന്‍

സ്പീക്കറെന്ന നിലയില്‍ നിയമസഭയില്‍ ശക്തി തെളിയിക്കാനൊരുങ്ങുകയാണ് എന്‍. ശക്തന്‍. ജി. കാര്‍ത്തികേയന്റെ നിര്യാണത്തോടെ ഒഴിവുവന്ന സ്പീക്കര്‍ പദവിയിലേക്ക് എന്‍. ശക്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനമെടുത്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. പതിമൂന്നാം കേരള നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ പദവിയിലാണെങ്കിലും സ്പീക്കറുടെ അസാന്നിധ്യത്തില്‍ സഭ പൂര്‍ണമായും എന്‍. ശക്തന്റെ നിയന്ത്രണത്തിലായിരുന്നു. കാട്ടാക്കട മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് എന്‍. ശക്തന്‍.

 നിയമസഭയിലെത്തി മൂന്നുപതിറ്റാണ്ട് പിന്നിട്ടപ്പോഴാണ് എന്‍. ശക്തന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായത്. ഇപ്പോള്‍ സ്പീക്കര്‍ പദവിയിലേക്കും. സഭയില്‍ വോട്ടെടുപ്പിന്റെ സാങ്കേതികത്വം മാത്രമാണ് സ്പീക്കര്‍ പദവിയിലേക്കുള്ള ശക്തന്റെ ദൂരം. സഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ അപ്രതീക്ഷിതമായൊന്നും സംഭവിക്കാനിടയില്ല. തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം മരപ്പാലത്ത് തോപ്പില്‍ വീട്ടില്‍ 1951 മെയ് അഞ്ചിന് നല്ലതമ്പിതങ്കമ്മ ദമ്പതികളുടെ മകനായാണ് എന്‍. ശക്തന്റെ ജനനം. എം.എ, എല്‍.എല്‍.ബി ബിരുദങ്ങളാണ് വിദ്യാഭ്യാസത്തില്‍ ശക്തന്റെ കൈമുതല്‍.

പത്തനംതിട്ടയില്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് എന്‍. ശക്തന്‍ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ചുവടുവെയ്ക്കുന്നത്. കെ.എം മാണിയായിരുന്നു രാഷ്ട്രീയഗുരു. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥിയുവജന സംഘടനകളിലൂടെ എന്‍. ശക്തന്‍ പൊതുപ്രവര്‍ത്തനത്തില്‍ സ്വാധീനമുറപ്പിച്ചു. പിന്നീട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലും സജീവമായി. 1977ല്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി കോവളത്ത് മല്‍സരിക്കാന്‍ എന്‍. ശക്തനാണ് നറുക്കുവീണത്. കുതിര ചിഹ്നത്തില്‍ മല്‍സരിച്ച ശക്തന് പക്ഷെ, നീലലോഹിതദാസന്‍ നാടാരുടെ മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.

1982ല്‍ കോവളം മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചപ്പോള്‍ വിജയം ശക്തനൊപ്പമായിരുന്നു. അങ്ങനെ ആദ്യമായി എന്‍. ശക്തന്‍ നിയമസഭയിലെത്തി. കോണ്‍ഗ്രസിലെ രഘുചന്ദ്രബാലാണ് അന്ന് ശക്തനോട് ഏറ്റുമുട്ടി തോറ്റത്. 1985ല്‍ എം.എല്‍.എയായിരിക്കുമ്പോള്‍ ശക്തന്‍ കോണ്‍ഗ്രസിലേക്ക് രാഷ്ട്രീയ മാറ്റം പ്രഖ്യാപിച്ചു. രണ്ടുവര്‍ഷത്തിന് ശേഷം, 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവളത്ത് സ്ഥാനാര്‍ത്ഥിയായെങ്കിലും നീലലോഹിതദാസന്‍ നാടാര്‍ വീണ്ടുമൊരിക്കല്‍ കൂടി ശക്തനെ തോല്‍പ്പിച്ചു. പിന്നീട് തെരഞ്ഞെടുപ്പില്‍ ശക്തന്റെ സാന്നിധ്യം ഉണ്ടായത് 2001ലായിരുന്നു. അന്ന് നേമം മണ്ഡലത്തില്‍ നിന്ന് വെങ്ങാനൂര്‍ ഭാസ്‌കരനായിരുന്നു ശക്തന്റെ എതിര്‍സ്ഥാനാര്‍ത്ഥി. ആ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച എന്‍. ശക്തന്‍ പിന്നീട് തോല്‍വിയറിഞ്ഞിട്ടില്ല.

 തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍, 2006ല്‍ വെങ്ങാനൂര്‍ ഭാസ്‌ക്കരനെതിരെ വീണ്ടും മല്‍സരിച്ചപ്പോഴും നേമത്തെ വോട്ടര്‍മാര്‍ എന്‍. ശക്തനെ തന്നെ നിയമസഭയിലെത്തിച്ചു. 2006ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി മികച്ച പ്രകടനം നടത്താനും എന്‍. ശക്തന് കഴിഞ്ഞു. 2011ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ നേമം കാട്ടാക്കടയെന്ന പേരിലേക്ക് മാറിയപ്പോഴും എന്‍. ശക്തനായിരുന്നു സ്ഥാനാര്‍ത്ഥി. ആ തവണയും ഇടതുസ്ഥാനാര്‍ത്ഥി ജയാ ഡാളിയെ വന്‍ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ച് തുടര്‍ച്ചയായി മൂന്നാം തവണയും ശക്തന്‍ സഭയിലെത്തി. അന്നുമുതല്‍ ഇന്നുവരെ പതിമൂന്നാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും വഹിക്കുന്നു.

 1987 മുതല്‍ 1993 വരെ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്രഷററായിരുന്നു. 91 മുതല്‍ 94 വരെ ജില്ലാ കൗണ്‍സില്‍ അംഗമായും 93 മുതല്‍ 2000 വരെ ഡി.സി.സിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2005 മുതല്‍ കെ.പി.സി.സി നിര്‍വാഹക സമിതിയിലും എ.ഐ.സി.സിയിലും ശക്തന്റെ സാന്നിധ്യമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ