2015, മാർച്ച് 10, ചൊവ്വാഴ്ച

'ശക്തി തെളിയിക്കാന്‍' ശക്തന്‍

സ്പീക്കറെന്ന നിലയില്‍ നിയമസഭയില്‍ ശക്തി തെളിയിക്കാനൊരുങ്ങുകയാണ് എന്‍. ശക്തന്‍. ജി. കാര്‍ത്തികേയന്റെ നിര്യാണത്തോടെ ഒഴിവുവന്ന സ്പീക്കര്‍ പദവിയിലേക്ക് എന്‍. ശക്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനമെടുത്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. പതിമൂന്നാം കേരള നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ പദവിയിലാണെങ്കിലും സ്പീക്കറുടെ അസാന്നിധ്യത്തില്‍ സഭ പൂര്‍ണമായും എന്‍. ശക്തന്റെ നിയന്ത്രണത്തിലായിരുന്നു. കാട്ടാക്കട മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് എന്‍. ശക്തന്‍.

 നിയമസഭയിലെത്തി മൂന്നുപതിറ്റാണ്ട് പിന്നിട്ടപ്പോഴാണ് എന്‍. ശക്തന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായത്. ഇപ്പോള്‍ സ്പീക്കര്‍ പദവിയിലേക്കും. സഭയില്‍ വോട്ടെടുപ്പിന്റെ സാങ്കേതികത്വം മാത്രമാണ് സ്പീക്കര്‍ പദവിയിലേക്കുള്ള ശക്തന്റെ ദൂരം. സഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ അപ്രതീക്ഷിതമായൊന്നും സംഭവിക്കാനിടയില്ല. തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം മരപ്പാലത്ത് തോപ്പില്‍ വീട്ടില്‍ 1951 മെയ് അഞ്ചിന് നല്ലതമ്പിതങ്കമ്മ ദമ്പതികളുടെ മകനായാണ് എന്‍. ശക്തന്റെ ജനനം. എം.എ, എല്‍.എല്‍.ബി ബിരുദങ്ങളാണ് വിദ്യാഭ്യാസത്തില്‍ ശക്തന്റെ കൈമുതല്‍.

പത്തനംതിട്ടയില്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് എന്‍. ശക്തന്‍ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ചുവടുവെയ്ക്കുന്നത്. കെ.എം മാണിയായിരുന്നു രാഷ്ട്രീയഗുരു. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥിയുവജന സംഘടനകളിലൂടെ എന്‍. ശക്തന്‍ പൊതുപ്രവര്‍ത്തനത്തില്‍ സ്വാധീനമുറപ്പിച്ചു. പിന്നീട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലും സജീവമായി. 1977ല്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി കോവളത്ത് മല്‍സരിക്കാന്‍ എന്‍. ശക്തനാണ് നറുക്കുവീണത്. കുതിര ചിഹ്നത്തില്‍ മല്‍സരിച്ച ശക്തന് പക്ഷെ, നീലലോഹിതദാസന്‍ നാടാരുടെ മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.

1982ല്‍ കോവളം മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചപ്പോള്‍ വിജയം ശക്തനൊപ്പമായിരുന്നു. അങ്ങനെ ആദ്യമായി എന്‍. ശക്തന്‍ നിയമസഭയിലെത്തി. കോണ്‍ഗ്രസിലെ രഘുചന്ദ്രബാലാണ് അന്ന് ശക്തനോട് ഏറ്റുമുട്ടി തോറ്റത്. 1985ല്‍ എം.എല്‍.എയായിരിക്കുമ്പോള്‍ ശക്തന്‍ കോണ്‍ഗ്രസിലേക്ക് രാഷ്ട്രീയ മാറ്റം പ്രഖ്യാപിച്ചു. രണ്ടുവര്‍ഷത്തിന് ശേഷം, 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവളത്ത് സ്ഥാനാര്‍ത്ഥിയായെങ്കിലും നീലലോഹിതദാസന്‍ നാടാര്‍ വീണ്ടുമൊരിക്കല്‍ കൂടി ശക്തനെ തോല്‍പ്പിച്ചു. പിന്നീട് തെരഞ്ഞെടുപ്പില്‍ ശക്തന്റെ സാന്നിധ്യം ഉണ്ടായത് 2001ലായിരുന്നു. അന്ന് നേമം മണ്ഡലത്തില്‍ നിന്ന് വെങ്ങാനൂര്‍ ഭാസ്‌കരനായിരുന്നു ശക്തന്റെ എതിര്‍സ്ഥാനാര്‍ത്ഥി. ആ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച എന്‍. ശക്തന്‍ പിന്നീട് തോല്‍വിയറിഞ്ഞിട്ടില്ല.

 തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍, 2006ല്‍ വെങ്ങാനൂര്‍ ഭാസ്‌ക്കരനെതിരെ വീണ്ടും മല്‍സരിച്ചപ്പോഴും നേമത്തെ വോട്ടര്‍മാര്‍ എന്‍. ശക്തനെ തന്നെ നിയമസഭയിലെത്തിച്ചു. 2006ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി മികച്ച പ്രകടനം നടത്താനും എന്‍. ശക്തന് കഴിഞ്ഞു. 2011ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ നേമം കാട്ടാക്കടയെന്ന പേരിലേക്ക് മാറിയപ്പോഴും എന്‍. ശക്തനായിരുന്നു സ്ഥാനാര്‍ത്ഥി. ആ തവണയും ഇടതുസ്ഥാനാര്‍ത്ഥി ജയാ ഡാളിയെ വന്‍ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ച് തുടര്‍ച്ചയായി മൂന്നാം തവണയും ശക്തന്‍ സഭയിലെത്തി. അന്നുമുതല്‍ ഇന്നുവരെ പതിമൂന്നാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും വഹിക്കുന്നു.

 1987 മുതല്‍ 1993 വരെ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്രഷററായിരുന്നു. 91 മുതല്‍ 94 വരെ ജില്ലാ കൗണ്‍സില്‍ അംഗമായും 93 മുതല്‍ 2000 വരെ ഡി.സി.സിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2005 മുതല്‍ കെ.പി.സി.സി നിര്‍വാഹക സമിതിയിലും എ.ഐ.സി.സിയിലും ശക്തന്റെ സാന്നിധ്യമുണ്ട്.

2011, ജനുവരി 23, ഞായറാഴ്‌ച

അങ്ങനെ വി എസ് മാത്രം രക്തസാക്ഷിയാകേണ്ട....




ഒരുപാട് രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കുകയും ആ രക്തസാക്ഷികളുടെ സ്മരണകള്‍ ഊതിവീര്‍പ്പിച്ച് വോട്ടുപെട്ടി നിറക്കുകയും ചെയ്യുന്നതില്‍ സി പി എം നിതാന്ത ജാഗ്രത പുലര്‍ത്താറുണ്ട്. വര്‍ഷത്തില്‍ പലതവണ, പല പേരുകളില്‍ വാരാചരണം നടത്താനും വഴിയോരങ്ങളില്‍ ആളെക്കൂട്ടാനുമുള്ള മാര്‍ഗ്ഗം കൂടിയാണ് തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് രക്തസാക്ഷികള്‍. പക്ഷെ ജീവിച്ചിരിക്കുമ്പോള്‍ പാര്‍ട്ടിയുടെ ബാനറില്‍ ആരെങ്കിലും സ്വയം രക്തസാക്ഷിയാകാന്‍ ശ്രമിച്ചാല്‍ സി പി എം അത് സമ്മതിച്ചു കൊടുക്കില്ല. ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഞാനൊരു 'രക്തസാക്ഷി'യാണെന്ന് ജനങ്ങളുടെ മുന്നില്‍ സ്വയം അവതരിക്കുന്ന വി എസ് അച്യുതാനന്ദന്റെ കാര്യത്തിലാകുമ്പോള്‍ പ്രത്യേകിച്ചും.
ലോകസഭാ തെരഞ്ഞെടുപ്പും പഞ്ചായത്ത് തെരഞ്ഞെടുപ്പും കഴിഞ്ഞു. പാര്‍ട്ടിക്ക് കണക്കിന് കിട്ടി. ഇനി നിയമസഭാ തെരഞ്ഞെടുപ്പാണ്. ഓരോ തെരഞ്ഞെടുപ്പ് കാലത്തുമാണ് ലോട്ടറിയെന്നും സാന്റിയാഗോ മാര്‍ട്ടിനെന്നും ലാവ്‌ലിനെന്നുമൊക്കെ പറഞ്ഞ് അച്യുതാനന്ദന്‍ രംഗം കൊഴുപ്പിക്കുന്നത്. ഇക്കാര്യമെല്ലാം പാര്‍ട്ടിക്കും അറിയാം. ഇത്രകാലം നടന്നു. ഇനിയത് നടപ്പില്ല. അത് അച്യുതാനന്ദനെ കൂടി ബോധ്യപ്പെടുത്താനാണ് പോളിറ്റ് ബ്യൂറോ കളത്തില്‍ ആളെയിറക്കിയത്. സഖാവ് രാമചന്ദന്‍പിള്ളയാകുമ്പോള്‍ മലയാള മാധ്യമങ്ങളോട് വേണ്ടത്, വേണ്ട രീതിയില്‍ തന്നെ പറയും. അച്യുതാനന്ദന്‍ പറയുന്നത് പോലെ തന്നെ. ഒരു ചോദ്യത്തിനും കൃത്യമായി മറുപടിയില്ല. പക്ഷെ ശരീരഭാഷയില്‍ നിന്നും മുഖഭാവത്തില്‍ നിന്നും എല്ലാം വായിച്ചെടുക്കാം.
തിങ്കളാഴ്ച എസ് ആര്‍ പി ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തതു തന്നെ ഒരു പ്രധാനകാര്യം പറയാനാണ്; ''പോളിറ്റ് ബ്യൂറോയില്‍ നടക്കുന്ന ചര്‍ച്ചകളും നടപടികളും ചോര്‍ത്തി നല്‍കുന്നത് ആരാണെന്ന് കണ്ടുപിടിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കണം. നിങ്ങളുടെ കൂട്ടത്തില്‍ ഭാവനാസന്നരായവരുണ്ട്. അവര്‍ ചിറകുവിരിച്ചു പറക്കുകയാണ്''. എന്നിട്ട് മിണ്ടാതെയിരുന്നു. നിങ്ങള്‍ ചോദിക്കൂ, എനിക്ക് ഇനിയും ചിലത് പറയാനുണ്ടെന്ന് മുഖഭാവം.
ലോട്ടറി വിഷയത്തിന്റെ പേരില്‍ വി എസിനെ ശാസിക്കാന്‍ പി ബി തീരുമാനമെടുത്തോ?. ഇല്ല. പിന്നെയെങ്ങനെയാണ് വാര്‍ത്തകള്‍ വന്നത്? ഭാവനാസൃഷ്ടി. ബംഗാളിലെ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചല്ലോ?. അവിടെയും ഭാവനാ സമ്പന്നരുണ്ട്. കഴിഞ്ഞു, രാമചന്ദ്രന്‍പിള്ളയുടെ പ്രധാന മറുപടികള്‍. മാധ്യമ പ്രവര്‍ത്തകര്‍ പിന്നെയും ചോദ്യങ്ങള്‍ ചോദിച്ചു. ചര്‍ച്ച ചെയ്തില്ല, അങ്ങനെയല്ല, ഇങ്ങനെയാണ് തുടങ്ങിയ ഉത്തരങ്ങള്‍ മാത്രം.
സാധാരണ ഗതിയില്‍ പാര്‍ട്ടി യോഗങ്ങളിലുണ്ടായ ചര്‍ച്ചകളെക്കുറിച്ച് വാര്‍ത്തകള്‍ വന്നാല്‍ (അത് ഗുണമായാലും ദോഷമായാലും) അത് നിഷേധിക്കാന്‍ വാര്‍ത്താസമ്മേളനങ്ങള്‍ പതിവില്ല. ഏറിയാലൊരു പത്രക്കുറിപ്പ്. പിന്നെയെന്തിനാണ് വി എസിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ച വിവരം പുറത്തറിഞ്ഞപ്പോള്‍ പാര്‍ട്ടിക്കിത്ര വേവലാതി?. ഒരുമാസം മുമ്പ് തിരുവനന്തപുരത്ത് ഏ കെ ജി സെന്ററില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍, ലോട്ടറി വിഷയത്തിന്റെ പേരില്‍ വി എസും തോമസ് ഐസക്കും നേരിട്ട് ഏറ്റുമുട്ടിയ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. 'എടോ പോടോ' വിളികള്‍ വരെയുണ്ടായെന്നാണ് പുറത്തറിഞ്ഞത്. അന്ന് വി എസിനെതിരെ നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതും അടുത്ത പി ബി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് പ്രകാശ് കാരാട്ട് ഉറപ്പുനല്‍കിയതും പത്രങ്ങളില്‍ വെണ്ടക്കാ വലുപ്പത്തിലാണ് എഴുതിയത്. എന്നിട്ട് ഇത് തിരുത്താന്‍ ഒരു പാര്‍ട്ടിക്കാരനും പത്രസമ്മേളനം വിളിക്കാതിരുന്നതെന്താണ്.?
കൊല്‍ക്കത്തയില്‍ ചേര്‍ന്ന പി ബി യോഗത്തില്‍ വി എസിനെ ശാസിക്കാന്‍ തീരുമാനമെടുത്തെന്ന വാര്‍ത്ത പുറത്തുവന്ന് ഒരുദിവസം കഴിഞ്ഞാണ് പാര്‍ട്ടി വിശദീകരണം നല്‍കാന്‍ രംഗത്തുവന്നത്. അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെങ്കില്‍ ദൃശ്യമാധ്യമങ്ങളില്‍ വന്ന ആദ്യ ഫഌഷ് ന്യൂസിന് തൊട്ടുപിന്നാലെ തന്നെ നേതാക്കള്‍ക്ക് പത്രക്കുറിപ്പ് ഇറക്കാമായിരുന്നു. അടുത്ത ദിവസം അച്ചടി മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷിക്കുന്നതുവരെ പാര്‍ട്ടി കാത്തുനിന്നു. സത്യത്തില്‍ അതൊരു പരീക്ഷണമായിരുന്നു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ഹിതമറിയാനുള്ള ഒരുദിവസത്തെ കാത്തിരിപ്പ്. രഹസ്യ ശാസന പരസ്യമാകുമ്പോള്‍ വി എസ് എങ്ങനെയാകും പ്രതികരിക്കുക എന്നറിയാനുള്ള വ്യഗ്രതയും പാര്‍ട്ടിക്കുണ്ടായിരുന്നോയെന്ന് സംശയിക്കണം. ഏതായാലും വി എസിന്റെ നീക്കങ്ങള്‍ ആദ്യമണിക്കൂറുകളില്‍ തന്നെ പാര്‍ട്ടി മണത്തറിഞ്ഞു; പാര്‍ട്ടി തനിക്കൊപ്പമല്ല, അഴിമതിക്കാര്‍ക്കൊപ്പമാണെന്ന് വിളിച്ചുപറയാന്‍ വെമ്പുന്നത്.
വിഷയം ലോട്ടറിയാണ്, അഴിമതിയാണ്. അഴിമതിക്കെതിരെ ഞാന്‍ നീങ്ങുമ്പോള്‍ എന്റെ പാര്‍ട്ടി എനിക്കൊപ്പമില്ലെന്ന് അച്യുതാനന്ദന്‍ പറഞ്ഞാല്‍ കേരളത്തിലെ ഏത് കൊച്ചുകുട്ടിയും വിശ്വസിച്ചു പോകും. അഥവാ വിശ്വസിച്ചില്ലെങ്കില്‍ എങ്ങനെ വിശ്വസിപ്പിക്കണമെന്ന് വി എസിന് അറിയാം. അക്കാര്യം പാര്‍ട്ടിക്കും അറിയാം. നേരത്തെ ലാവ്‌ലിന്‍ കേസിലും മറ്റ് പല വിഷയങ്ങളിലും വി എസ് വിജയിപ്പിച്ചെടുത്ത തന്ത്രമാണിത്.
തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ശാസനയ്ക്ക് പൊളിറ്റ്ബ്യൂറോ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ മാര്‍ച്ച് രണ്ടിന് കേന്ദ്രക്കമ്മിറ്റി ചേരുന്നതുവരെ പൊളിറ്റ്ബ്യൂറോ അംഗങ്ങളല്ലാതെ മാറ്റാരും അക്കാര്യം അറിയാന്‍ പാടില്ല. എന്നാല്‍ ഈ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്ന നിലയ്ക്ക് പി ബി തീരുമാനം ചോര്‍ത്തിയത് ആരെന്നുകണ്ടെത്തണമെന്ന നിലപാട് വി എസ് സ്വീകരിച്ചിരുന്നു. പാര്‍ട്ടി സംഘടനാ രീതികളില്‍ ഊന്നിയുള്ള അച്യുതാനന്ദന്റെ ഈ നിലപാടും കേന്ദ്ര നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചു. തീരുമാനത്തില്‍ പാര്‍ട്ടി നേതൃത്വം ഉറച്ചുനിന്നാല്‍ പാര്‍ട്ടി തീരുമാനം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതാരെന്ന് കണ്ടുപിടിക്കണമെന്ന വി എസിന്റെ ആവശ്യം പരിഗണിക്കാതെ മാര്‍ഗമില്ലെന്ന അവസ്ഥ വന്നപ്പോഴാണ് എസ് ആര്‍ പി രംഗത്ത് എത്തിയത്. എന്നാല്‍ ഇതിനേക്കാളേറെ പാര്‍ട്ടിക്ക് തലവേദനയാകുന്നത് ഓരോ അച്ചടക്ക നടപടിയിലൂടെയും വി എസ് അച്യുതാനന്ദന്‍ മഹത്വവത്ക്കരിക്കപ്പെടുന്നതാണ്. സ്വയം രക്തസാക്ഷി പരിവേഷമണിയുന്ന അച്യുതാനന്ദനെ അങ്ങനെയൊരു 'രക്തസാക്ഷി'യാക്കാന്‍ പാര്‍ട്ടി ഉദ്ദ്യേശിക്കുന്നില്ലെന്നര്‍ത്ഥം.

2010, ഡിസംബർ 15, ബുധനാഴ്‌ച

ഒരു തെരഞ്ഞെടുപ്പും 'റോഡുകളുടെ രാഷ്ട്രീയ'വും

രണ്ടാഴ്ച മുമ്പ് ഏകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു; ' തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും നേരിടേണ്ടിവന്ന കനത്ത തിരിച്ചടിക്ക് ഒരു കാരണം സംസ്ഥാനത്തെ തകര്‍ന്നു കിടക്കുന്ന റോഡുകളാണ്'. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയെടത്ത വോട്ടുകളുടെ കണക്കുകള്‍ അല്‍പ്പം അതിശയോക്തി കലര്‍ത്തിയണ് പിണറായി സഖാവ് പറഞ്ഞതെങ്കിലും ഈ പറഞ്ഞതില്‍ ഒട്ടും തന്നെ അതിശയോക്തിയില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും. ഒരു തെരഞ്ഞെടുപ്പില്‍ റോഡുകള്‍ക്കുള്ള 'റോള്‍' എന്തെന്ന് അങ്ങനെ സിപിഎമ്മിന് ബോധ്യപ്പെട്ടുവെന്നതില്‍ ആശ്വസിക്കാം.
പിജെ ജോസഫ്, ഇനി ഈ മുന്നണി തനിക്ക് വേണ്ടെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കിയപ്പോള്‍ പൊതുമരാമത്ത് മന്ത്രിയുടെ കസേരയില്‍ കയറിയിരുന്ന സാക്ഷാല്‍ തോമസ് ഐസക്ക് റോഡിന്റെ രാഷ്ട്രീയം നന്നായി പഠിച്ചയാളായിരുന്നു. അതുകൊണ്ടാണ് ചാര്‍ജ്ജെടുത്ത് രണ്ടാംപക്കം തന്നെ മന്ത്രി കേരളത്തിലെ റോഡുകളെല്ലാം നടന്നു കണ്ടു.പൊട്ടിപ്പൊളിഞ്ഞ റോഡുകളിലെ വന്‍ഗര്‍ത്തങ്ങള്‍ക്ക് അരികിലിരുന്നു സങ്കടപ്പെടുന്നത് ഒപ്പം കൊണ്ടുപോയ ദൃശ്യമാധ്യമങ്ങള്‍ ഒപ്പിയെടുത്ത് ചാനലുകളില്‍ കാണിച്ചു. ആദ്യമായി റോഡുകളിലെ കുഴികളുടെ എണ്ണമെടുത്ത സാമ്പത്തിക ശാസ്ത്ര മന്ത്രിയുടെ സങ്കടം കണ്ട് ജനങ്ങള്‍ കണ്ണീരൊഴുക്കി. അടുത്തമാസം അഞ്ചിനുള്ളില്‍ കേരളത്തിലെ റോഡുകള്‍ താജ്മഹല്‍ പണിത മാര്‍ബിളിനേക്കാള്‍ മനോഹരമാകുമെന്ന് മന്ത്രി അറിയിച്ചതോടെ ചാനലുകാര്‍ അവരുടെ അന്നത്തെ അന്നം തേടി മറ്റുവഴികളിലേക്ക് നീങ്ങി. മന്ത്രി പറഞ്ഞുവെച്ച അഞ്ചാം തീയതി കഴിഞ്ഞ ജൂലൈ അഞ്ചായിരുന്നുവെന്ന് പലരും മറന്നു.
ഐസക്കിനെ നിര്‍ബന്ധപൂര്‍വം ഇറക്കിവിട്ട പൊതുമരാമത്ത് കസേരയിലേക്ക് പിന്നെയെത്തിയത് മന്ത്രി വിജയകുമാറാണ്. അദ്ദേഹവും പല തീയതികളും പറഞ്ഞു. പക്ഷെ റോഡിലെ കുഴികളുടെ എണ്ണവും കുഴികളില്‍ വീണ് മരിക്കുന്നവരുടെ എണ്ണവും അനുദിനം വര്‍ധിച്ചു. പരാതികള്‍ പലതെത്തിയെങ്കിലും റോഡല്ല കാര്യം വോട്ടാണെന്ന് വീമ്പിളക്കിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം വന്നപ്പോള്‍ എന്തുണ്ടായെന്ന് ഓര്‍മ്മിപ്പിച്ച് വിപ്ലവപ്പാര്‍ട്ടിയുടെ മനസ്സമാധാനം കെടുത്തുന്നില്ല. അതല്ല പ്രശ്‌നം, ഇന്നലെ വീണ്ടും റോഡ് മന്ത്രി രംഗത്തെത്തി. വെണ്ണക്കല്‍ മനോഹരമായ റോഡുകളാണ് പുതുവര്‍ഷത്തില്‍ നിങ്ങളെ വരവേല്‍ക്കുകയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പല തീയതികളും കേട്ടുകഴിഞ്ഞ ജനം ഇനി ഇത് വിശ്വസിക്കുമോയെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞത്; ''കട്ട് ഓഫ് ഡേറ്റ് ഞാന്‍ പറയുന്നില്ല. പക്ഷെ ഒന്നുറപ്പാണ് ജനുവരിയില്‍ നിങ്ങള്‍ക്ക് ടാര്‍ ചെയ്ത്, കുഴികള്‍ നികത്തിയ സുന്ദരപാതയിലൂടെ സഞ്ചരിക്കാം''. ശരി, ഞങ്ങള്‍ അവിശ്വസിക്കുന്നില്ല. സ്വന്തം മണ്ഡലത്തിലെ നാലാഞ്ചിറയെന്ന പ്രദേശത്ത് ഒരു റോഡുണ്ടാക്കിയ ദുരന്തചിത്രം കേരളം കണ്ടതാണ്. അതുപോലും യഥാസമയം കാണാന്‍ കഴിയാതിരുന്ന മന്ത്രിയാണിത് പറയുന്നതെന്ന് തല്‍ക്കാലം ഞങ്ങള്‍ മറക്കാം.
പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ജനങ്ങളില്‍ അമര്‍ഷം ഉണ്ടാക്കിയെന്ന തിരിച്ചറിവിലായിരിക്കണം തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കരമന-കളിയിക്കാവിള റോഡ് നാലുവരി പാതയാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. നല്ലകാര്യം, കുപ്പിക്കഴുത്തുപോലുള്ള ഈ റോഡിലൂടെ മണിക്കൂറുകളെടുത്താണ് ഈയുള്ളവനടക്കം ആയിരങ്ങള്‍ രാവിലെ ഓഫീസുകളിലും സ്‌കൂളുകളിലും എത്തുന്നത്. അതായത് രാവിലെ പത്തുമണിക്ക് ഓഫീസില്‍ എത്തേണ്ടയാല്‍ ഏഴുമണിക്കെങ്കിലും വീട്ടില്‍ നിന്ന് പുറപ്പെടണമെന്നര്‍ത്ഥം. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ശ്ലാഘിച്ചു. പെരുമഴയുള്ള ഒരു വൈകുന്നേരം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പാപ്പനംകോടെത്തി റോഡുവികസനത്തിന് തറക്കല്ലുമിട്ടു. ഉദ്ഘാടന പ്രസംഗത്തില്‍ റോഡിന്റെ വികസനത്തെക്കുറിച്ച് മുഖ്യന്‍ പറഞ്ഞത് കേട്ട് ജനങ്ങള്‍ കോരിത്തരിച്ചു.
''കരമന-കളിയിക്കാവിള നാലു വരിപ്പാതയുടെ യഥാര്‍ഥ വീതി 21 മീറ്ററാകുമ്പോള്‍ പഴയ റോഡിനെക്കാള്‍ 12 മീറ്റര്‍ വീതി വര്‍ധിക്കും. പ്രധാന റോഡിനു 15 മീറ്ററും ചെറു വാഹനങ്ങള്‍ക്കു വേണ്ടി ആറു മീറ്ററും വീതിയിലാണു റോഡുകള്‍ നിര്‍മിക്കുന്നത്. നിലവില്‍ നാഷണല്‍ ഹൈവെ റോഡിന്റെ ആകെ വീതി എട്ടു മീറ്റര്‍. പുതിയ റോഡിനു ആകെ 30.2 മീറ്റര്‍ വീതിയാണുണ്ടാവുക. പുതിയ റോഡിനു വേണ്ടി ഒരോ വശത്തു നിന്നായി 10.5മീറ്റര്‍ വീതം അക്വയര്‍ ചെയ്യേണ്ടതായി വരും. ഇതുകൂടാതെ ഫുട്പാത്തിന് അഞ്ചു മീറ്ററും യൂട്ടിലിറ്റി കോറിഡോറിനായി മൂന്നു മീറ്ററും അക്വയര്‍ ചെയ്യും. റോഡൊഴികെ മറ്റാവശ്യങ്ങള്‍ക്കായി നാലു മീറ്റര്‍ സ്ഥലവും ഒരോ വശങ്ങളില്‍ നിന്നു അക്വയര്‍ ചെയ്യും. ഇതു കൂടാതെ ചിലസ്ഥലങ്ങളില്‍ നിര്‍മിക്കുന്ന ബസ് ബേകള്‍ക്കു കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്യേണ്ടതായി വരും. റോഡിനു മധ്യത്തു 1.2 മീറ്റര്‍ സ്ഥലം മീഡിയനു വേണ്ടി മാറ്റും. രണ്ടു വശത്തും 7.5 മീറ്റര്‍ വീതിയില്‍ പ്രധാന റോഡ് ടാര്‍ ചെയ്യും. രണ്ടു വശത്തായി 15 മീറ്റര്‍ ടാര്‍ ചെയ്യും. ഇതു കൂടാതെ ചെറിയ വാഹനങ്ങള്‍ക്കു പോകാനായി രണ്ടു വശത്തും മൂന്നു മീറ്റര്‍ വീതം ആറു മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യും. രണ്ടു വശത്തും നല്ല വീതിയോടു കൂടിയ ഫുട്പാത്തുകളായിരിക്കും ഉണ്ടാവുക. ഇതിനായി 2.5 മീറ്റര്‍ സ്ഥലം രണ്ടു വശത്തും ഉപയോഗിക്കും. രണ്ടു ഭാഗത്തുമായി 1.5 മീറ്റര്‍ സ്ഥലം െ്രെഡനെജിനും യൂട്ടിലിറ്റി കോറിഡോറിനും നീക്കി വയ്ക്കുന്നുണ്ട്. ഫുട്പാത്തിലൂടെയുള്ള കാല്‍ നടയാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ തണല്‍ മരങ്ങളും പൂന്തോട്ടങ്ങളും നിര്‍മിക്കുന്നുണ്ട്'' -ഇതുകേട്ടിട്ട് ജനങ്ങള്‍ കയ്യടിച്ചില്ലെങ്കിലേയുള്ളൂ. ഇത്രയും ദീര്‍ഘദൃഷ്ടിയോടെ റോഡ് നിര്‍മ്മിക്കുന്ന ആദ്യസര്‍ക്കാരായിരിക്കുമിതെന്ന് ജനങ്ങള്‍ വിധിയെഴുതി. അഭിവാദ്യമര്‍പ്പിച്ച് ഫഌക്‌സുകളും ബാനറുകളും റോഡിന് ഇരുവശവും നിറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ചീഫ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ റോഡിന് ഇരുവശവും അളന്ന് തിട്ടപ്പെടുത്താനുള്ള ഒരുക്കങ്ങളും തുടങ്ങി. രണ്ടേ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കേള്‍ക്കാം. കരമന-കളിയിക്കാവിള റോഡിന്റെ വികസനം നിര്‍ത്തിവെച്ചു. ആരാണ് നിര്‍ത്തിവെച്ചത്? ജനങ്ങള്‍ പരസ്പരം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉത്തരവ് ഇറങ്ങിയത്രെ. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, നിയമസഭാ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. റോഡിന് വേണ്ടി സ്ഥലമേറ്റെടുക്കുമ്പോള്‍ ആരെങ്കിലും എതിര്‍പ്പുമായി രംഗത്തുവന്നാല്‍ ഉള്ള വോട്ടുകൂടി പോകും. തല്‍ക്കാലം വികസനം നിര്‍ത്തിവെയ്ക്കുന്നതാണ് ബുദ്ധിയെന്ന് മുഖ്യമന്ത്രിക്ക് വിദഗ്‌ധോപദേശം കിട്ടിയത്രെ.
സംസ്ഥാനത്തെ മുഴുവന്‍ കുഴികളെയും റോഡ് എന്ന മേല്‍വിലാസത്തിലേക്കു വീണ്ടെടുക്കാന്‍ ഇന്നലെയും പ്രതിജ്ഞയെടുത്ത പൊതുമരാമത്ത് മന്ത്രിക്ക് നന്ദി. ആറുമാസവും അതിലേറെയും കാലവര്‍ഷം ആടിത്തിമിര്‍ക്കുന്ന നാട്ടില്‍ പൊതുമരാമത്തു വകുപ്പ് എന്ന പൊതുനിരത്തു കൊള്ള സംഘത്തിന് സര്‍വവും കട്ടുമുടിക്കാന്‍ പാകത്തിലാവരുത് ഇക്കുറി റോഡ് വികസനം എന്നൊരു അപേക്ഷയുണ്ട്. അടച്ച കുഴികളുടെ അടപ്പ് നാലാംപക്കം തെറിക്കുന്ന നാണംകെട്ട മരാമത്താവില്ല ഈ പുനര്‍നിര്‍മാണ യജ്ഞം എന്നും ഉറപ്പു വരുത്തണം അധികാരികള്‍. റോഡ് നിര്‍മാണത്തിനു നൂറു രൂപ വകയിരുത്തിയാല്‍ അതില്‍ മുപ്പതു രൂപയേ മണ്ണില്‍ മുടക്കുന്നുള്ളൂ എന്നത് ഇവിടെ നാട്ടുനടപ്പുള്ള കണക്ക്. ബാക്കി എഴുപതു രൂപ കോഴപ്പണമായും കോഴി ബിരിയാണിയായും കമ്മിഷനായും കട്ടുവാരലായും മുടിപ്പിക്കുന്നുണ്ട് ഇവിടത്തെ പൊതുമരാമത്തു കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും കൊള്ള സംഘം. ഈ പകല്‍ക്കൊള്ള സംഭവിക്കുന്നില്ല എന്ന് ഉറപ്പു വരുത്താനുള്ള ദൃഢനിശ്ചയവും, അതിനുള്ള വിജിലന്‍സ് സംവിധാനവുമാണ് ആദ്യമുണ്ടാകേണ്ടത്. അതിനു ശേഷം മതി ലോഡിറക്കുന്നതും ടാര്‍ ഉരുക്കുന്നതും റോളര്‍ ഉരുട്ടുന്നതുമെല്ലാം. കള്ളന്മാരെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തി വേണം റോഡു നിര്‍മാണ വേല എന്ന യജ്ഞം സമാരംഭിക്കാന്‍. ഇല്ലെങ്കില്‍ ഇട്ട റോഡ് പൊളിഞ്ഞതിന് ഇരട്ടിശാപം വീഴും അടുത്ത തവണ ഇടതിന്റെ വോട്ടു പെട്ടിയില്‍. കോണ്‍ക്രീറ്റ് റോഡ് എന്ന പദ്ധതിയെ പൊതുമരാമത്തു കൊള്ളക്കാര്‍ പിറവിയിലേ കൊക്കു മുരുക്കുന്നില്ല എന്നും ജാഗ്രത വേണമെന്ന് ജനങ്ങള്‍ രഹസ്യമായും പരസ്യമായും ആവശ്യപ്പെടുന്നുണ്ട്. ഇത് മുഖവിലയ്‌ക്കെടുത്തില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ഇടതുമുന്നണി കണ്‍വീനര്‍ക്കും സിപിഎം സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരസ്പരം പറയാം; റോഡ് വീണ്ടും നമ്മളെ ചതിച്ചെടോ!.

2010, ഡിസംബർ 9, വ്യാഴാഴ്‌ച

അത്യാഗ്രഹി ആഗ്രഹിക്കുന്ന വരം അഥവാ നിയമനത്തട്ടിപ്പ്

പണ്ട് പ്രൈമറി ക്ലാസുകളില്‍ പഠിച്ച ഒരു കഥയുണ്ട്. അത്യാഗ്രഹിയും അസൂയക്കാരനും. ഇരുവരും ചങ്ങാതിമാരാണ്. അസൂയക്കാരന് എന്തുകിട്ടിയാലും അതിനേക്കാള്‍ കൂടുതല്‍ തനിക്ക് കിട്ടണമെന്നതാണ് അത്യാഗ്രഹിയുടെ നിലപാട്. അസൂയക്കാരനാകട്ടെ, തന്നേക്കാള്‍ കൂടുതലെന്തെങ്കിലും അത്യാഗ്രഹിക്ക് കിട്ടുന്നത് സഹിക്കാനാവില്ല. ഒരിക്കല്‍ ഇവര്‍ക്ക് മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടു. ദൈവം അത്യാഗ്രഹിയോട് പറഞ്ഞു; എന്തുവരം ചോദിച്ചാലും നല്‍കാം, പക്ഷെ നിനക്ക് കിട്ടുന്നതിന്റെ ഇരട്ടി ഞാന്‍ മറ്റേയാള്‍ക്ക് നല്‍കും. ഇതുകേട്ട് അസൂയക്കാരന്‍ സന്തോഷിച്ചു. അത്യാഗ്രഹി എന്ത് ആവശ്യപ്പെട്ടാലും അതിന്റെ ഇരട്ടി തനിക്ക് കിട്ടുമല്ലോ. അത്യാഗ്രഹി അല്‍പ്പനേരം ആലോചിച്ചു, എന്നിട്ടു പറഞ്ഞു; എന്റെ ഒരു കണ്ണിന്റെ കാഴ്ച നശിച്ചു പോകട്ടെ!. പിന്നെ നടന്നത് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വയനാട്ടിലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതും ഇതുപോലെയൊരു വരമാണ്. തങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സിപിഎമ്മിന് കിട്ടുന്ന ഒരു വരം വേണം. നിയമനത്തട്ടിപ്പിന്റെ ചുരുളഴിയുമ്പോള്‍ സിപിഐ നേതാക്കള്‍ ഓരോരുത്തരായി പ്രതിക്കൂട്ടിലാകുന്നു. ആദ്യം ജോയിന്റ് കൗണ്‍സില്‍, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍, മന്ത്രിയുടെ ഓഫീസ്, ഒടുവില്‍ ഉന്നതരായ സിപിഐ നേതാക്കള്‍ക്ക് വരെ തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ലാവ്‌ലിന്‍ കേസില്‍ നിയമത്തിന്റെ വഴിക്ക് പോകുന്നതാണ് രാഷ്ട്രീയ മര്യാദയെന്ന് സികെ ചന്ദ്രപ്പന്‍ പിണറായി വിജയനെ ഉപദേശിച്ചിട്ട് അധികദിവസമായിട്ടില്ല. അതിന്റെ പേരില്‍ ചന്ദ്രപ്പനെ കല്ലെറിയാന്‍ നടക്കുന്ന സിപിഎമ്മിന് മുന്നില്‍ നിയമനത്തട്ടിപ്പിലൂടെ സിപിഐ നേതാക്കള്‍ ഇട്ടുകൊടുത്തത് കരിങ്കല്‍ ചീളുകള്‍ തന്നെ. ഇനി അത് പെറുക്കിയെടുത്ത് എറിയുകയേ വേണ്ടു. ഏറില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന സിപിഐക്ക് ഒരു പ്രാര്‍ത്ഥനയേയുള്ളൂ. തങ്ങളേക്കാള്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ കൂടി നിയമനത്തട്ടിപ്പില്‍ കുടുങ്ങണേയെന്ന്.

നിയമനത്തട്ടിപ്പ് പുറത്തുവന്നപ്പോള്‍ മറ്റൊരു കാര്യം കൂടി കേരള ജനത ഓര്‍ക്കുന്നുണ്ട്. അത് മന്ത്രി ജി സുധാകരന്റെ വാക്കുകളാണ്. 'സെക്രട്ടറിയേറ്റിലുള്ളതെല്ലാം അഴിമതിക്കാരാണ്, സെക്രട്ടറിയേറ്റ് ഇടിച്ചു നിരത്തണം, ഈ ഉദ്യോഗസ്ഥര്‍ ആരു വിചാരിച്ചാലും നന്നാകില്ല'- ഈ സുധാകരമൊഴിക്ക് ഒരു വയനാടന്‍ ചുവ വന്നിരിക്കുന്നു. സുധാകരനില്‍ നിന്നും മന്ത്രി രാജേന്ദ്രനിലേക്കുള്ള ദൂരത്തിനിടയില്‍ വ്യാജന്മാരെ തിരയുമ്പോഴാണ് സിപിഐ മന്ത്രിമാരൊന്നാകെ ശിരസുകുനിക്കേണ്ട സ്ഥിതിയുണ്ടായത്. ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് കള്ളന്മാരുടെ കപ്പലുകള്‍ സെക്രട്ടറിയേറ്റില്‍ തന്നെയാണ്.
കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ഏറ്റവുമധികം മുറിവേല്‍പ്പിച്ച സംഭവമാണ് നിയമന തട്ടിപ്പിന്റെ രൂപത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. സര്‍വീസ് മേഖലയെ പോലും മാഫിയകള്‍ക്ക് അടിയറവു വെക്കുന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. കേരളത്തിലെ ലക്ഷോപലക്ഷം അഭ്യസ്തവിദ്യരുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മീതെയാണ് സര്‍ക്കാര്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. നിരവധി അഴിമതി കേസുകള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതൊക്കെ പൊതു സമൂഹത്തിന്റെ മനസാക്ഷിയെ ഇത്രമാത്രം മുറിവേല്‍പ്പിക്കാന്‍ ഇടയില്ല. ഒരു വ്യവസ്ഥാപിത സംവിധാനമാണ് ഇവിടെ തകിടംമറിക്കപ്പെട്ടിരിക്കുന്നത്.

തൊഴിലന്വേഷികള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ വാതിലിലേക്ക് പ്രതീക്ഷയോടെ നോക്കുന്നത് ആ സംവിധാനത്തോടുള്ള വിശ്വാസ്യത കൊണ്ടാണ്. അതിവിടെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. അവിശ്വസനീയമെന്ന് തോന്നാവുന്ന വിധത്തില്‍ സെക്ഷന്‍ ക്ലാര്‍ക്ക് മുതല്‍ കളക്ടറേറ്റിലെ ഉന്നതന്മാര്‍ വരെ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ ചങ്ങല പൊതുസമൂഹത്തിന്റെ മനസാക്ഷിയെയാണ് വഞ്ചിച്ചിരിക്കുന്നത്. ക്രിമിനല്‍ കുറ്റമായ ഈ കൊടുംപാതകത്തിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക..? വീഴ്ചകള്‍ സംഭവിക്കാത്ത ഒരു ഭരണകൂടവും കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. എന്നാല്‍ ഒരിക്കലും ഉറുമ്പരിക്കില്ലെന്ന് കരുതിയ തീക്കട്ടയെ ഉറുമ്പ് വിഴുങ്ങിയപ്പോള്‍ അധികാരികള്‍ക്ക് മറുപടിയുണ്ടോ...?

ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ മന്ത്രി കെപി രാജേന്ദ്രന്റെ ഓഫീസിനെ ചുറ്റിപ്പറ്റിയും ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ കഥയിലെ വില്ലനെന്ന് പറയപ്പെടുന്ന ജെപി എന്ന ജനാര്‍ദ്ദനന്‍ പിള്ള സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെആര്‍ ചന്ദ്രമോഹന്റെ സഹോദരിയുടെ ഭര്‍ത്താവാണെന്നും ഇയാളുടെ മകള്‍ ലെന മന്ത്രി മുല്ലക്കര രത്‌നാകരന്റെ അസിസ്റ്റന്റെ പ്രൈവറ്റ് സെക്രട്ടറിയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നു. ലെനയുടെ ഭര്‍ത്താവകട്ടെ മന്ത്രി ബിനോയ് വിശ്വത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണ്. ഇതോടെ സംഭവത്തിലെ സിപിഐ ബന്ധം ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഒരു മന്ത്രിയും, അല്ലെങ്കില്‍ ഒരു രാഷ്ട്രീയ നേതൃത്വവും അറിഞ്ഞുകൊണ്ട് ഇത്തരം ഒരു പാതകത്തിന് കൂട്ടുനിന്നുവെന്നാണോ മനസ്സിലാക്കേണ്ടത്. അല്ലെങ്കില്‍ പിന്നെ, ആരാണ് ഈ കടുത്ത കുറ്റകൃത്യത്തിന് തണല്‍ നല്‍കിയതെന്ന ചോദ്യം അവശേഷിക്കുന്നു.

പ്രമുഖ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നു. സിപിഐ പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സര്‍വീസ് സംഘടനക്ക് നിയമന തട്ടിപ്പിന്റെ വിവാദക്കുരുക്കില്‍ പെട്ട് തല താഴ്‌ത്തേണ്ടി വരുന്നത് ഖേദകരം തന്നെ. ഇടതു പക്ഷത്തൊന്നാകെ അഴിമതി രാഷ്ട്രീയം കൊടികുത്തി വാഴുന്ന സാഹചര്യത്തില്‍ പുതിയ വിവാദം വിമര്‍ശകര്‍ക്ക് പഴുതാകുന്നു. ലാവ്‌ലിനും ലോട്ടറിയും പോലുള്ള വന്‍ അഴിമതി കേസുകള്‍ ഒഴിച്ചാല്‍ കഴിഞ്ഞ നാലര വര്‍ഷത്തെ മാധ്യമക്കണ്ണുകള്‍ റവന്യൂ വകുപ്പിനു മേലായിരുന്നു.

കുറച്ചുകാലം മുമ്പ് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്ന വ്യാജപ്രമാണവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ റവന്യൂ- രജിസ്‌ട്രേഷന്‍ വകുപ്പുകളിലെ വലിയൊരു അഴിമതിയായിരുന്നു. ഇക്കാര്യം നിഷേധിച്ചു കൊണ്ട് അടുത്ത ദിവസം മന്ത്രിമാരുടെ ഓഫീസ് മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പ് അയച്ചു. മന്ത്രിമാരുടെ ഓഫീസ് പറയുന്നത് നുണയാണെന്ന് തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ വീണ്ടും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ഇക്കാര്യം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അന്വേഷണത്തില്‍ വ്യാജപ്രമാണ മാഫിയക്ക് ഒത്താശ നല്‍കിയ 34 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇതില്‍ ഒമ്പതു പേര്‍ ജോയിന്റ് കൗണ്‍സില്‍ അംഗങ്ങളായിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

സംസ്ഥാനത്തെ 14 ജില്ലകളിലും നിയമന തട്ടിപ്പിലൂടെ ജോലിയില്‍ പ്രവേശിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുമ്പോഴേക്കും പിഎസ്‌സി അധികൃതരുടെ കണ്ണു തള്ളുമെന്നുറപ്പ്. വ്യാജരേഖ ചമച്ച് നിയമനം നേടിയവര്‍ റവന്യൂ വകുപ്പില്‍ മാത്രമാകരുതേ എന്നാണ് സിപിഐയുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന. അഴിമതിയില്‍ മുങ്ങിക്കുളിച്ച സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ശുദ്ധികലശത്തിന് ഇറങ്ങിത്തിരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന് അപ്രതീക്ഷിത പ്രഹരമാണ് ഈ വയനാടന്‍ കാറ്റ് നല്‍കിയത്.

സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ തന്നെ സിപിഎമ്മിന്റെ യുവജന സംഘടനകള്‍ സിപിഐക്കും ജോയിന്റ് കൗണ്‍സിലിനും നന്നായി അടി കൊടുത്തു കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഇന്നോളം ഇത്രത്തോളം വഞ്ചനാപരമായ ഒരു സംഭവം ഉണ്ടായിട്ടില്ല. വിവിധ തരം വ്യാജരേഖാ കേസുകള്‍ കേട്ട് തഴമ്പിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ നിയമന തട്ടിപ്പിനെ കേവലം ഒരു വ്യാജരേഖാ കേസായി കാണാന്‍ കേരള ജനത ഇഷ്ടപ്പെടുന്നില്ല. നൂറുശതമാനം അംഗീകരിക്കപ്പെടുന്ന ഒരു സംവിധാനത്തെ തകിടംമറിക്കുന്ന ഉദ്യോഗസ്ഥ-ഭരണ കൂട്ടുകെട്ടിന്റെ ബാക്കി പത്രമാണിത്. വയനാട് കളക്ടറേറ്റിലെ എ സെക്ഷന്‍ കഌര്‍ക്ക് അഭിലാഷ് എസ് പിള്ള ജോയിന്റ് കൗണ്‍സില്‍ അംഗമാണെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. എട്ടു പേരുടെ ഒഴിവിലേക്ക് 16 പേരെ നിയമിക്കുകയും എട്ടുപേര്‍ ജോലിയിലിരിക്കേ മറ്റ് എട്ടുപേരെ വകുപ്പുതല ട്രൈനിംഗ് എന്ന പേരില്‍ മാറ്റി നിര്‍ത്തുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. ഒരു അഭിലാഷ് ആണ് വില്ലനെന്നു വരുത്തി തീര്‍ത്ത് തടിയൂരാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവത്തിന്റെ കേന്ദ്രബിന്ദു വയനാട് കളക്ടറേറ്റില്‍ നിന്നും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് മാറിയിരിക്കുന്നത്.
ഒരു വിദ്യാര്‍ത്ഥി സംഘടനാ നേതാവ് പറഞ്ഞതു പോലെ യഥാര്‍ത്ഥ പ്രതികള്‍ സെക്രട്ടറിയേറ്റിലുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. മൂന്നാറില്‍ കരിംപൂച്ചകളും വിഎസും ചേര്‍ന്നു നടത്തിയ കോലാഹലങ്ങള്‍ക്കിടെ മൂന്നാറിലെ സിപിഐ ഓഫീസ് കൈയ്യേറ്റ ഭൂമിയിലാണെന്ന വിവാദം എംഎന്‍ സ്മാരകത്തെ പിടിച്ചു കുലുക്കിയിരുന്നു. മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടും മന്ത്രി സി ദിവാകരന്റെ വീട് മോടി പിടിപ്പിക്കലും അങ്ങനെ 'മന്ത്രി വമ്പന്‍മാര്‍ക്ക്' കണ്ണുവെയ്ക്കാതെ അല്ലറ ചില്ലറ വിവാദങ്ങള്‍ മാത്രമാണ് സിപിഐയെ തേടിയെത്തിയത്. എല്‍ഡിഎഫില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നടിക്കാനും വലിയേട്ടന്‍ മനോഭാവത്തിന് അറുതി വരുത്താനും ആയുധങ്ങള്‍ ശേഖരിക്കുകയും അഭ്യാസ മുറകളില്‍ താനൊട്ടും പിന്നിലല്ലെന്ന് സൂചന നല്‍കുകയും ചെയ്തുകൊണ്ട് ചന്ദ്രപ്പന്റെ തേര് ഉരുണ്ടു തുടങ്ങിയതാണ്. കഷ്ടകാലം വയനാട്ടില്‍ നിന്ന് വരുമെന്ന് ചന്ദ്രപ്പന്‍ മാത്രമല്ല കളരിക്ക് പുറത്തുപോയ 'ആശാന്‍' പോലും കരുതിയിട്ടുണ്ടാവില്ല.

ഇനിയും 'സ്മാര്‍ടാ'കാത്ത സര്‍ക്കാര്‍




നാട്ടിന്‍പുറങ്ങളില്‍ ചില സ്ത്രീകളുണ്ട്. പകലന്തിയോളം പണിയെടുത്ത് ക്ഷീണിതനായി വീട്ടിലെത്തുന്ന പാവം ഭര്‍ത്താവിനോട് പരാതികളും പരിഭവങ്ങളും പറഞ്ഞ് പ്രകോപിപ്പിക്കും. ആദ്യമൊക്കെ ഭര്‍ത്താവ് ഭാര്യയുടെ പരാതി കേട്ടില്ലെന്ന് നടിക്കും. എന്നിട്ടും ഭാര്യ പരാതി നിര്‍ത്തുന്നില്ലെങ്കില്‍, എല്ലാം പരിഹരിക്കാമെന്ന് ആശ്വസിപ്പിക്കും. അപ്പോഴും ഭാര്യ അടങ്ങില്ല. ശല്യം സഹിക്കവയ്യാതാകുമ്പോള്‍ ഭര്‍ത്താവ് അധികം വേദനിപ്പിക്കാതെ ഒന്നു തല്ലും. അപ്പോള്‍ ഭാര്യയുടെ മട്ട് മാറും. ഇനി നിങ്ങളെന്നെ തല്ലിയാല്‍ കാണിച്ചുതരാമെന്ന് പറയും. ഇത് കേട്ട് അരിശം കൊണ്ട് ഭര്‍ത്താവ് നല്ല രീതിയില്‍ കൈകാര്യം ചെയ്യും. വീണ്ടും ഭാര്യ പറയും 'ഇനിയും എന്നെ തല്ലിയാല്‍ ഞാന്‍ കാണിച്ചുതരാം'. ഇങ്ങനെ പറയുന്നതല്ലാതെ ഒന്നും നടക്കില്ല. ഒടുവില്‍ തല്ലുംകൊണ്ട് ഭാര്യ, തഴപ്പായയില്‍ ചുരുണ്ടികൂടിക്കിടന്ന് ഉറങ്ങും. 


സ്മാര്‍ട്‌സിറ്റിയുടെ കാര്യത്തില്‍ വിഎസ് അച്യുതാനന്ദനും ഏതാണ്ട് ഇതേ ഭാര്യയുടെ മനോഭാവത്തിലാണ്. കൊച്ചിയിലെ കാക്കനാട്ട് സ്മാര്‍ട്‌സിറ്റിയെന്ന ഐടി സ്വപ്‌ന പദ്ധതി നടപ്പാക്കാന്‍ തയ്യാറായി വന്ന ദുബായ് ടീകോമിനെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പലകുറി ഇപ്പോള്‍ അന്ത്യശാസന കത്തുകള്‍ അയച്ചുകഴിഞ്ഞു. ആദ്യം ഒരു കത്ത് അയച്ചു. അതിന് അവര്‍ മറുപടി നല്‍കി. വീണ്ടും കത്തയച്ചപ്പോള്‍ അപ്പോഴും വന്നു കിറുകൃത്യം മറുപടി. പിന്നെയും അയച്ചു ഒന്നുകൂടി. മറുപടി കിട്ടാത്തത് കൊണ്ടല്ല, വീണ്ടും ഒരു കത്തുകൂടി അയക്കുമെന്നാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന് ശേഷം വിഎസ് പറഞ്ഞത്. ഈ കത്തിനുള്ള മറുപടിയും കൂടി കിട്ടണം. അതുകഴിഞ്ഞാല്‍ സ്മാര്‍ട്‌സിറ്റി പദ്ധതി ചുരുട്ടിക്കൂട്ടി കക്ഷത്തിലാക്കി കിടക്കപ്പായയില്‍ കിടന്നുറങ്ങിക്കൊള്ളും. 


ടീകോമിന്റെ കുഴപ്പം കൊണ്ടാണ് സ്മാര്‍ട്‌സിറ്റി നടപ്പാകാത്തതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. അതിന് കാരണമുണ്ട്, കൊച്ചിയിലെ പദ്ധതിക്കൊപ്പം ഒപ്പുവെച്ച മാര്‍ട്ടയിലെ സ്മാര്‍ട്‌സിറ്റി കഴിഞ്ഞ ഒക്‌ടോബര്‍ പത്തിന് ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. കൊച്ചി സ്മാര്‍ട്‌സിറ്റി സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ തന്നെയാണ് മാള്‍ട്ടയിലെ സ്മാര്‍ട്‌സിറ്റി പദ്ധതിക്കും മേല്‍നോട്ടം വഹിച്ചത്. കേരള സര്‍ക്കാരും മാള്‍ട്ട സര്‍ക്കാരും ടീകോമുമായി സ്മാര്‍ട്ട് സിറ്റിക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് 20 ദിവസത്തിന്റെ വ്യത്യാസത്തിലാണ്. 2007 ഏപ്രില്‍ 23-നു മാള്‍ട്ട സര്‍ക്കാരും മെയ് 13-നു കേരള സര്‍ക്കാരും എംഒയു ഒപ്പുവച്ചു. ഭൂമി നല്‍കല്‍ സംബന്ധമായ എല്ലാ കുരുക്കുകളും മാള്‍ട്ടയില്‍ അതിവേഗം പൂര്‍ത്തിയായി. ഇതേവര്‍ഷം സെപ്റ്റംബറില്‍ ടീകോം മാസ്റ്റര്‍പ്ലാന്‍ തയാറാക്കി. 2008 നവംബറില്‍ നിര്‍മാണവും തുടങ്ങി. കേരളത്തില്‍ ധാരണാപത്രം ഒപ്പുവച്ചതല്ലാതെ ഒരടി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല.


മാള്‍ട്ട സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമിയിലാണു ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ മാതൃകയില്‍ ടീകോം അവിടെ സ്മാര്‍ട്ട് സിറ്റി നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആദ്യ ഘട്ടത്തിലെ 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ഒക്‌ടോബര്‍ പത്തിന് നടന്നത്. പ്രതീക്ഷിച്ചതിലുമേറെ ബിസിനസ് സംരംഭകരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതായി മാള്‍ട്ട സ്മാര്‍ട്‌സിറ്റി അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തതോടെ കേരളത്തിലെ സര്‍ക്കാരിന്റെ തൊലി പൊളിഞ്ഞു. അടുത്തിടെ ചില പടിഞ്ഞാറന്‍ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക മാന്ദ്യം ദുബായ് ടീകോമിനെയും ബാധിച്ചിട്ടുണ്ടെന്നും അവരുടെ കയ്യില്‍ അഞ്ചുനയാപൈസപോലും എടുക്കാനില്ലെന്നുമാണ് അച്യുതാനന്ദന്റെ വാദം. ഇതാണ് കൊച്ചിയില്‍ സ്മാര്‍ട്‌സിറ്റി തുടങ്ങുന്നതിലുള്ള തടസമായി വിഎസ് കാണുന്നത്. എന്നാല്‍ മാള്‍ട്ട സ്മാര്‍ട്ട് സിറ്റിക്കായി 40 ദശലക്ഷം യുഎസ് ഡോളര്‍, അതായത് ഏകദേശം 2,050 കോടി രൂപയാണ് ദുബായ് ടീകോം മുതല്‍ മുടക്കിയതെന്ന് വിഎസ് ഇപ്പോഴും അറിഞ്ഞിട്ടില്ല.
സത്യത്തില്‍ സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ എന്താണ് സംഭവിച്ചത്? മുഖ്യമന്ത്രി തുറന്നുപറഞ്ഞില്ലെങ്കിലും ചിലതെല്ലാം പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പും വൈദ്യുതി വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് പദ്ധതിയ്ക്ക് തടസമായതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്നത് പോലെ 'ഇപ്പോ ശരിയാക്കിത്തരാം, ഇപ്പോ ശരിയാക്കിത്തരാം' എന്ന് മുഖ്യമന്ത്രി പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഭരണം അവസാനിക്കാന്‍ ഇനി അധികകാലമില്ല, ഇനി എന്ന് നടപ്പാക്കാനെന്ന് സംശയം തോന്നിയപ്പോഴാണ് വൈദ്യുതി മന്ത്രി കയറി ഉടക്കിട്ടത്. സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് വേണ്ടി ബ്രഹ്മപുരത്ത് 100 ഏക്കര്‍ സ്ഥലം നല്‍കിയത് വൈദ്യുതി വകുപ്പാണ്. അഞ്ചുനയാപൈസയുടെ വരുമാനമില്ലാതെ കിടക്കുന്ന ഈ സ്ഥലം വൈദ്യുതി വകുപ്പിന് തിരിച്ചുവേണം. അവിടെ പ്രകൃതി വാതകാധിഷ്ഠിതമായ ഒരു പദ്ധതി നടപ്പാക്കാനാണ്. മന്ത്രിസഭ പോലും അറിയാതെ പദ്ധതി പ്രദേശത്ത് കരിങ്കല്‍ക്കെട്ട് നിര്‍മ്മിച്ച് വൈദ്യുതി വകുപ്പ് മുന്നേറുന്നത് മാധ്യമങ്ങള്‍ തുറന്നുകാട്ടിയപ്പോള്‍ മുഖ്യമന്ത്രി ഒരു തീരുമാനമെടുത്തു. ഇനി എന്തുവന്നാലും ആ ഭൂമി വൈദ്യുതി വകുപ്പിന് തിരിച്ചുകൊടുക്കില്ല. കൊടുത്താല്‍ നാണക്കേടാണ്. ഐടി വകുപ്പും വൈദ്യുതി വകുപ്പും തമ്മിലുള്ള പൊട്ടിത്തെറി മാധ്യമങ്ങള്‍ ചികഞ്ഞു തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി തന്നെ ഒരു വെളിപ്പെടുത്തല്‍ നടത്തി; ദുബായ് ടീകോമിന് ഒരു കത്തുകൂടി അയയ്ക്കും. മാധ്യമങ്ങളെ തല്‍ക്കാലം ഒന്ന് തണുപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മുഖ്യമന്ത്രി. കാരണം, പത്തുദിവസം കഴിഞ്ഞ് ടീകോമിന്റെ മറുപടി കത്ത് വരുമ്പോള്‍ വീണ്ടും സ്മാര്‍ട്‌സിറ്റിയെക്കുറിച്ച് പത്രക്കാര്‍ ചോദിക്കും. അത് അപ്പോഴല്ലെ, വരട്ടെ കാണാമെന്നായിരുന്നു വിഎസിന്റെ നിലപാട്. എന്നാല്‍ നാലുദിവസം കഴിഞ്ഞപ്പോള്‍ തന്നെ ടീകോം സര്‍ക്കാര്‍ അയ്ച്ച കത്തിന് മറുപടി നല്‍കി. കഴിവുള്ളവരാരെങ്കിലും ഉണ്ടെങ്കില്‍ അങ്ങ് ദുബായിയില്‍ വന്നാല്‍ കാര്യങ്ങള്‍ പറഞ്ഞുതരാമെന്ന് ഒരു കുത്തുവാക്കും മറുപടിയില്‍ എഴുതിച്ചേര്‍ത്തു. മുഖ്യമന്ത്രി തന്നെ ദുബായിയില്‍ എത്തണമെന്നതാണ് ഫരീദ് അബ്ദുറഹ്മാന്റെ താല്‍പ്പര്യം. നേരത്തെ തന്നെ വിഎസിനെ ദുബായിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു കത്ത് നല്‍കിയിരുന്നതാണ്. ഏതായാലും ടീകോമിന്റെ കത്ത് ഔദ്യോഗികമായി കിട്ടിയിട്ടില്ലെന്നാണ മുഖ്യമന്ത്രിയും ശര്‍മ്മയും ഇതുവരെ പ്രതികരിച്ചിരിക്കുന്നത്. കിട്ടിയോ ഇല്ലയോ, ആര്‍ക്കറിയാം?


2007 നവംബര്‍ 16-നാണ് കാക്കനാട്ടെ എടച്ചിറയില്‍ സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ശിലാസ്ഥാപനം നടത്തിയത്. കൃത്യം മൂന്നുവര്‍ഷം തികയുന്ന ദിവസം തന്നെ പദ്ധതിയുടെ കരാര്‍ റദ്ദാക്കാമെന്ന് തത്വത്തില്‍ തീരുമാനമെടുത്ത് ഇടതുസര്‍ക്കാര്‍ വിവര സാങ്കേതിക രംഗത്ത് വന്‍ വിപ്ലവമായി മാറുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ നിന്ന് തലയൂരുകയാണ്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും തറക്കല്ലിനു മുകളില്‍ ഒരു ചുടുകല്ലുപോലും വയ്ക്കാന്‍ കഴിയാത്ത സര്‍ക്കാരും മുഖ്യമന്ത്രിയും ഇപ്പോഴും സംരംഭകരെ തന്നെയാണ് പഴി പറഞ്ഞുകൊണ്ടിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 2005 മേയിലാണ് ടീകോം ദുബായ് യുമായി സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പു വയ്ക്കുന്നത്. 33,000 പേര്‍ക്കു നേരിട്ടു തൊഴില്‍ നല്‍കുമെന്ന വ്യവസ്ഥയില്‍ കരാര്‍ ഒപ്പുവച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തൊഴിലില്ലാസേനയ്ക്കു പ്രതീക്ഷ നല്‍കി. എന്നാല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അന്നുതന്നെ പദ്ധതിക്കെതിരെ രംഗത്തു വന്നു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണെന്നും കുംഭകോണമാണെന്നും വാര്‍ത്താസമ്മേളനങ്ങളില്‍ ആഞ്ഞടിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കരാര്‍ ഒപ്പിട്ടവരെ വിയ്യൂരിലോ പൂജപ്പുരയിലോ കണ്ണൂരിലോ ഉള്ള ജയിലുകളില്‍ അതിഥികളായി അയയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. തെരഞ്ഞെടുപ്പിന്റെ പ്രക്രിയകള്‍ ആരംഭിച്ചതോടെ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയായിരുന്നു.

പിന്നീട് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ സ്മാര്‍ട്ട് സിറ്റി കരാറില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ആദ്യത്തെ നൂറുദിവസങ്ങളില്‍ സ്മാര്‍ട്‌സിറ്റിയെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. സര്‍ക്കാരിന്റെ നൂറാം ദിനാഘോഷത്തിന്റെ വേളയിലാണ് മുഖ്യമന്ത്രി എഴുതിയ ലേഖനത്തില്‍ സ്മാര്‍ട്‌സിറ്റി പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഉടന്‍ കരാര്‍ ഒപ്പിടുമെന്നും പദ്ധതി കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിച്ച് കരാറില്‍ മാറ്റം വരുത്തുമെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ പേരില്‍ വീണ്ടും ഒരു വര്‍ഷം കൂടി പ്രസ്താവനകള്‍ ഇറക്കി ജനങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ചര്‍ച്ചകള്‍ക്കും കടുംപിടിത്തങ്ങള്‍ക്കും ശേഷം 2007 മേയ് 13-ന് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം കരാറില്‍ ഒപ്പു വച്ചു. ഇനി പദ്ധതി തുടങ്ങാന്‍ വൈകില്ലെന്നു കരാര്‍ ഒപ്പിടല്‍ ആഘോഷ വേളയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചു. അടുത്ത ദിവസം തന്നെ, ഇതു സര്‍ക്കാരിന്റെ വിജയമാണെന്നും സ്മാര്‍ട്ട് സിറ്റി ഇടതുസര്‍ക്കാരിന്റെ കീഴില്‍ യാഥാര്‍ഥ്യമാകാന്‍ പോകുകയാണെന്നും വീണ്ടും പെരുമ്പറ മുഴങ്ങി.

പിന്നെയും ആറു മാസത്തെ ഇടവേള. 2007 നവംബര്‍ 16-ന് കൊച്ചിയിലെ കാക്കനാട്ട് സ്മാര്‍ട്ട് സിറ്റിയുടെ തറക്കല്ലിടല്‍ മഹാമഹം ആഘോഷിച്ചു. മുഖ്യമന്ത്രിയും സ്മാര്‍ട്ട്‌സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ് ശര്‍മയും മറ്റു മന്ത്രിമാരും ടീകോമിന്റെയും സാമ ദുബായിയുടെയും ഉദ്യോഗസ്ഥരും ചേര്‍ന്നു തറക്കല്ലിട്ടപ്പോള്‍ ടീകോമിനെ മുഖ്യമന്ത്രി വാനോളം പുകഴ്ത്തി. വമ്പന്‍ പദ്ധതി, കേരളത്തില്‍ തൊഴിലിന് അപാര സാധ്യത, വന്‍ മൂലധന നിക്ഷേപം, ഐടി സംരംഭകരുടെ പറുദീസ തുടങ്ങിയ പ്രശംസകളുമുണ്ടായി. ചര്‍ച്ചകള്‍, വിവാദങ്ങള്‍, വിലകെട്ട പ്രസ്താവനകള്‍, അനുനയം, നോട്ടീസ് അയക്കല്‍, അന്ത്യശാസനം തുടങ്ങിയ നടപടികളിലൂടെ പിന്നെയും മൂന്നുവര്‍ഷം നീണ്ടു. ഇനി ശേഷിക്കുന്ന ആറു മാസം കൊണ്ടു തറക്കല്ലിനു മുകളില്‍ പത്തു കല്ലുപോലും വയ്ക്കാന്‍ കഴിയില്ലെന്നും ഉറപ്പായിട്ടുണ്ട്.

സംസ്ഥാനത്തിനു നിയന്ത്രണം കിട്ടുന്നതിനു വേണ്ടി ഒരു മന്ത്രിയെത്തന്നെ ചെയര്‍മാനാക്കി രൂപവത്കരിച്ച ഡയറക്ടര്‍ ബോര്‍ഡ് ആറു മാസത്തിലൊരിക്കല്‍ പതിവായി ചേര്‍ന്നു ചായകുടിച്ചു പിരിയുന്നുണ്ട്. പക്ഷേ സ്മാര്‍ട്ട്‌സിറ്റിയെന്ന മലയാളിയുടെ സ്വപ്‌നത്തില്‍ ഒരു ചെറുചിറകു വിരിയിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ആറു വര്‍ഷം മുമ്പു തുടങ്ങിയ ചര്‍ച്ചകള്‍, അഞ്ചു വര്‍ഷം മുമ്പുള്ള ആദ്യ കരാര്‍, മൂന്നു വര്‍ഷം മുമ്പു പൊളിച്ചെഴുതിയ രണ്ടാം കരാര്‍, മൂന്നാം പിറവി ദിനം ആഘോഷിക്കുന്ന തറക്കല്ല്..., കൊച്ചി സ്മാര്‍ട്‌സിറ്റി ഇപ്പോഴത്തെ അവസ്ഥ ഇതാണ്.

നിര്‍ദിഷ്ട പദ്ധതി പ്രദേശത്തു 12 ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്ന കരാറിലെ വ്യവസ്ഥയാണ് മുഖ്യമന്ത്രിക്കു കണ്ണില്‍ പിടിക്കാതെ പോയത്. സംരംഭകരായ ടീകോമിനല്ല സംസ്ഥാന സര്‍ക്കാരിനു കൂടി പ്രാതിനിധ്യമുള്ള, ഒരു സംസ്ഥാന മന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡ് ഭരിക്കുന്ന കമ്പനിയുടെ പേരിലാണു സ്വതന്ത്രാവകാശം നല്‍കേണ്ടത്. ഇത്തരത്തില്‍ സ്വതന്ത്രാവകാശം നല്‍കുമ്പോള്‍ ആ ഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതിനു ടീകോമിനു മാത്രമായി കഴിയില്ല. ഇപ്പോഴത്തെ കരാറില്‍ ഇതിനു വ്യക്തമായ വ്യവസ്ഥകളില്ലാതെ പോയെങ്കില്‍ അതിനുത്തരവാദി സര്‍ക്കാരല്ലാതെ മറ്റാരാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ തിരിച്ചും മറിച്ചും ചര്‍ച്ച ചെയ്ത് ഓരോ വ്യവസ്ഥയും ഭൂതക്കണ്ണാടി വച്ചു വായിച്ചു പഠിച്ചു സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി മുഖ്യമന്ത്രി തന്നെ അംഗീകരിച്ച ശേഷമാണ് തിരുവനന്തപുരത്തെ മസ്‌ക്റ്റ് ഹോട്ടലില്‍ വച്ചു കരാര്‍ ഒപ്പു വച്ചത്. ഒപ്പിടുന്നതിനു മുമ്പ് വ്യവസ്ഥകള്‍ വ്യക്തമായി മനസിലാക്കിയിരുന്നെങ്കില്‍ ഇത്രയധികം വിവാദങ്ങളും കാലതാമസവും ഉണ്ടാകുമായിരുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അന്നു 12 ശതമാനം സ്വതന്ത്രാവകാശം എങ്ങനെ വിനിയോഗിക്കണമെന്നു വ്യവസ്ഥ ചേര്‍ത്തു കരാറുണ്ടാക്കാമായിരുന്നു. ആ കരാര്‍ ടീകോമിനു സമ്മതമല്ലായിരുന്നുവെങ്കില്‍ അവര്‍ ഒപ്പിടാതെ പിന്മാറുമായിരുന്നു. അപ്പോള്‍ തന്നെ പുതിയ സംരംഭകരെ തേടിയിരുന്നെങ്കില്‍ ഇതിനു മുമ്പ് സമാനമായ പദ്ധതി തുടങ്ങാമായിരുന്നു. ഇതൊക്കെയാണു സ്മാര്‍ട്ട് സിറ്റിയുടെ ദുരന്തചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. ചെയ്യേണ്ടവര്‍ അതു യഥാകാലം ചെയ്തിരുന്നെങ്കില്‍ നാലര വര്‍ഷം 99,000 തൊഴിലെന്ന വെറുംവാക്കു കേട്ടു നിരാശപ്പെടേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് കേരള ജനത വിശ്വസിക്കുന്നു. 

2010, നവംബർ 25, വ്യാഴാഴ്‌ച

നാളെയാണ് നാളെയാണ് നാളെയാണ് നറുക്കെടുപ്പ്...


നാളെയാണ് നാളെയാണ് നറുക്കെടുപ്പെന്ന് കേട്ടാലും നമുക്കറിയാം നാളെ നറുക്കെടുപ്പ് നടക്കില്ലെന്ന്. നറുക്കെടുപ്പിന് ഒരാഴ്ച മുമ്പുതന്നെ ലോട്ടറിക്കാരുടെ മൈക്കുകളിലൂടെ കേള്‍ക്കുന്നത് നാളെയാണ് നറുക്കെടുപ്പ് എന്നുതന്നെയാണ്. ഒടുവില്‍ നറുക്കെടുപ്പിന്റെ അന്നും അനൗണ്‍സ്‌മെന്റ് മുഴങ്ങും; നാളെയാണ് നറുക്കെടുപ്പെന്ന്. ലോട്ടറിയെടുത്ത പോക്കറ്റിലിട്ടിരിക്കുന്ന ആരെങ്കിലും സംശയം ചോദിച്ചാല്‍ ഏജന്റ് പറയുന്നത് 'എല്ലാദിവസവും അനൗണ്‍സ്‌മെന്റ് മാറ്റാന്‍ പറ്റുമോ?, ജീവിച്ചുപോകണ്ടേ ആശാനെ' എന്നാകും.
കേരളാ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ഇതുപോലൊരു അനൗണ്‍സ്‌മെന്റാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ദല്‍ഹിയില്‍ പറഞ്ഞു; ഇനിമുതല്‍ കേരളാ ലോട്ടറി ആഴ്ചയില്‍ ഏഴുദിവസവും നറുക്കെടുപ്പ് നടത്തും. മൂന്നുദിവസം കഴിഞ്ഞ് തിരുവനന്തപുരത്ത് പറഞ്ഞത് 'അതൊന്നും നടപ്പുള്ള കാര്യമല്ല, ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് നടത്തിയാല്‍ മതി'യെന്നാണ്. ഇതുകേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഒരു സംശയം തോന്നാം. പിന്നെ ആരു പറഞ്ഞിട്ടാണ് അങ്ങ് ആഴ്ചയില്‍ ഏഴു നറുക്കെടുപ്പ് നടത്തുമെന്ന് പറഞ്ഞത്?. പത്രക്കാര്‍ ഇതേക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ 'ഉപദ്രവിക്കല്ലേ ആശാനേ, ജീവിച്ചുപോകട്ടെ' എന്ന് മുഖഭാവം.
ലോട്ടറി വകുപ്പ് ധനമന്ത്രിക്കാണെങ്കിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ഇക്കാര്യത്തില്‍ തികഞ്ഞ ആശയക്കുഴപ്പം ഉണ്ടെന്നാണ് നറുക്കെടുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി തിരുത്തിയ പ്രസ്താവനകളിലൂടെ വ്യക്തമാകുന്നത്. അന്യസംസ്ഥാന ലോട്ടറികളെ നേരിടുന്നതിന്റെ ഭാഗമായാണ് കേരള ഭാഗ്യക്കുറിയുടേയും നറുക്കെടുപ്പ് ആഴ്ചയില്‍ ഏഴില്‍ നിന്ന് ഒന്നാക്കി കുറച്ചത്. ലോട്ടറി ഏജന്റുമാരുടേയും ക്ഷേമനിധി ബോര്‍ഡിന്റെയും സമ്മര്‍ദം ശക്തമായപ്പോള്‍ നിയന്ത്രണം നീക്കി പഴയത് പോലെ ഏഴുദിവസം നറുക്കെടുപ്പ് നടത്താന്‍ മുഖ്യമന്ത്രി തീരുമാനമെടുത്തു. ഡിസംബര്‍ ആറുമുതല്‍ നറുക്കെടുപ്പുകള്‍ നടത്താന്‍ ഉത്തരവ് നല്‍കുകയും ടിക്കറ്റുകളുടെ അച്ചടി ജോലി തുടങ്ങുകയും ചെയ്തു. ഇതിനിടെയാണ് പെട്ടെന്ന് തീരുമാനം മാറ്റിയത്. 'തല്‍സ്ഥിതി തുടരുമെന്നും നറുക്കെടുപ്പ് ഒന്ന് മാത്രം മതി'യെന്നും മുഖ്യമന്ത്രി ധനമന്ത്രിയെ രേഖാമൂലം അറിയിച്ചു. തൊട്ടുപിന്നാലെ ഉത്തരവിറക്കാന്‍ നികുതിവകുപ്പ് സെക്രട്ടറിക്ക് ധനമന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇന്നലെ മന്ത്രിസഭാ യോഗം ചേര്‍ന്നപ്പോഴെങ്കിലും ലോട്ടറി നറുക്കെടുപ്പിന്റെ കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് കരുതിയത്. പക്ഷെ അതുണ്ടായില്ല. മുഖ്യമന്ത്രിയും കൂട്ടരും ഇപ്പോഴും പറയുന്നത് 'നാളെയാണ് നാളെയാണ് നറുക്കെടുപ്പ്' എന്നുതന്നെയാണ്.
മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന വന്നതോടെ ശരിക്കും വെട്ടിലായത് ലോട്ടറി വകുപ്പാണ്. ദല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടപാതി കേള്‍ക്കാത്ത പാതി 18 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റാണ് പ്രതിദിന നറുക്കെടുപ്പിന് വേണ്ടി അച്ചടിച്ചത്. പക്ഷെ ഇതങ്ങനെ പാഴാക്കി കളയാന്‍ പറ്റുമോയെന്ന് ലോട്ടറി വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ചോദിക്കുമ്പോള്‍ മറ്റെന്താണ് മാര്‍ഗ്ഗമെന്ന് അന്വേഷിക്കുകയാണ് ധനമന്ത്രിയും സിപിഎമ്മും. ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ പാഴാക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ ചോദിച്ചാല്‍ എന്തു മറുപടി പറയണമെന്ന് ആര്‍ക്കും നല്ല തിട്ടമില്ല. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ കേള്‍ക്കുന്നത് മുഖ്യമന്ത്രി വീണ്ടും വാക്ക് മാറ്റിപ്പറയുമെന്നാണ്. അങ്ങനെ പറഞ്ഞേ തീരു. കാരണം ഓങ്ങിയ വാളുമായി പാര്‍ട്ടി നേതൃത്വം അച്യുതാനന്ദന്റെ തൊട്ടുപിന്നിലുണ്ട്. പിന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയുടെ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ലോട്ടറി ഏജന്റുമാരുടെ സംഘടനയുടെ സംസ്ഥാന ഭാരവാഹി സാക്ഷാല്‍ എംവി ജയരാജനാണ്. ന്യായാധിപന്മാര്‍ക്ക് നേരെ പോലും ആക്ഷേപശരങ്ങള്‍ തൊടുത്തുവിടുന്ന ജയരാജന് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ നിലയ്ക്ക് നിര്‍ത്താനും പറഞ്ഞത് തിരുത്തി പറയിക്കാനും മിനിട്ടുകള്‍ മാത്രം മതി.
പക്ഷെ പാര്‍ട്ടി കണ്ടുവെച്ചിരിക്കുന്ന പോംവഴി മറ്റൊന്നാണ്. മുഖ്യമന്ത്രിയുമായി ആരും പരസ്യമായി ഉടക്കരുത്. പകരം കേരളാ ഭാഗ്യക്കുറി എല്ലാദിവസവും നറുക്കെടുക്കുന്നത് കൊണ്ട് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കുക. ഇക്കാര്യം നിയമവകുപ്പ് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണം. അതിനായി ഐസക്കിന്റെ സഹായവും തേടാം.
സിപിഎം ഔദ്യോഗിക നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള പതിവു പോരിനപ്പുറമാണ് ഇപ്പോഴത്തെ പ്രശ്‌നം. പ്രതിദിന നറുക്കെടുപ്പു വേണ്ടെന്ന മുഖ്യമന്ത്രിയുടെ ചൊവ്വാഴ്ചത്തെ നിര്‍ദേശമല്ല, എല്ലാ ദിവസവും നറുക്കെടുപ്പ് ആകാമെന്ന അദ്ദേഹത്തിന്റെ ആദ്യ നിര്‍ദേശത്തെയാണ് ധനമന്ത്രിയും വകുപ്പും ഇപ്പോഴും മാനിക്കുന്നത്. ഇക്കാര്യത്തില്‍ എംവി ജയരാജന്‍ നടത്തിയ പ്രതികരണം തന്നെയാണു പാര്‍ട്ടി നിലപാട്. എല്ലാ ദിവസവും നറുക്കെടുപ്പു നടത്താന്‍ സര്‍ക്കാരിനു തീരുമാനിക്കേണ്ടി വരുമെന്നാണ് ജയരാജന്‍ പറഞ്ഞത്.
തല്‍ക്കാലം പ്രതിദിന നറുക്കെടുപ്പില്ലാതെ മുന്നോട്ടു പോകും. പക്ഷേ, അധികം വൈകാതെ എല്ലാ ദിവസവും നറുക്കെടുപ്പ് ആരംഭിക്കും. അതുവരെ പരസ്യ വിവാദത്തിന് പാര്‍ട്ടിയോ ധനമന്ത്രിയോ ഇല്ല. എന്നാല്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ലോട്ടറി വില്‍പ്പനക്കാരുടെയും ഏജന്റുമാരുടെയും സംഘടനയുടെ സംസ്ഥാന ഭാരവാഹിയെന്ന നിലയില്‍ ജയരാജന്‍ പാര്‍ട്ടി നിലപാട് പറയും. അത് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശത്തോട് യോജിക്കുന്നതാകില്ല. അടുത്ത ദിവസം ലോട്ടറി വില്‍പ്പനക്കാര്‍ ജില്ലാ ലോട്ടറി ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന ധര്‍ണ ഫലത്തില്‍ മുഖ്യമന്ത്രിയുടെ പുതിയ തീരുമാനത്തിനെതിരായ സമരമായി മാറുകയും ചെയ്യും.
സാന്റിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേ്‌സിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എല്ലാ ദിവസവും നറുക്കെടുപ്പ് നടത്താമെന്ന് വിധിച്ചിരുന്നു. ഇതിനെതിരേയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയിരിക്കുന്നത്. എല്ലാ ദിവസവും നറുക്കെടുപ്പ് പുനരാരംഭിച്ചാല്‍ അപ്പീലിന്റെ വിധിയെ ബാധിക്കുമെന്ന ഉപദേശം കേട്ടാണത്രേ മുഖ്യമന്ത്രി തീരുമാനം മാറ്റിയത്. എല്ലാ ദിവസവും നറുക്കെടുപ്പ് ആകാമെന്ന് ധനവകുപ്പിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കുമ്പോള്‍ ലഭിക്കാത്ത ഉപദേശം പൊടുന്നനെ സ്വീകരിച്ച് തീരുമാനം മാറ്റിയതാണ് പാര്‍ട്ടിയെയും ധനമന്ത്രിയെയും ചൊടിപ്പിച്ചിരിക്കുന്നത്.
രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കെതിരേ തോമസ് ഐസക്കും എംവി ജയരാജനും ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്: ഇത് മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഭരണപരാജയമാണ്. ധൃതിപിടിച്ച്, കൈയടി നേടാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നു. രണ്ട്: മുഖ്യമന്ത്രിയുടെ ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കുന്നത് ബാഹ്യശക്തികളാണ്. പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി കെ സുരേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍. ധന-ലോട്ടറി വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി തോമസ് ഐസക്കുമായി ആലോചിക്കാതെ മുഖ്യമന്ത്രി ഇത്തരക്കാരെ ആശ്രയിക്കുന്നത് നോക്കിനില്‍ക്കാനാകില്ലെന്നുറച്ചുതന്നെയാണ് ജയരാജന്റെ നീക്കം. പ്രതിദിന ലോട്ടറി നറുക്കെടുപ്പ് വീണ്ടും ആരംഭിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നുവെന്ന ജയരാജന്റെ പരസ്യ പ്രതികരണത്തിന്റെ അര്‍ത്ഥം മുഖ്യമന്ത്രി തീരുമാനം മാറ്റേണ്ടി വരുമെന്നുതന്നെയാണ്. 

2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

തോമസ് ഐസക് ദൈവത്തെ കണ്ടപ്പോള്‍!


പള്ളിയെയും പട്ടക്കാരനെയും വിശ്വസിക്കാത്ത തോമസ് ഐസക് സാറ് ഇന്നലെയാണ് ജീവിതത്തിലാദ്യമായി ദൈവത്തെ കണ്ടത്. തിരുവനന്തപുരത്ത് മന്ത്രിമന്ദിരത്തിലിരിക്കുമ്പോഴാണ് ടിവിയില്‍ ദൈവം പ്രത്യക്ഷപ്പെട്ടത്. ഹൈക്കോടതിയുടെ കോമ്പൗണ്ടിനുള്ളില്‍ ഒരു കറുത്ത കാറില്‍ വന്നിറങ്ങി. കഷണ്ടി കയറിയ തലയും ഫ്രെയിമില്ലാത്ത കണ്ണടയും വെളുത്ത ഷര്‍ട്ടിന് മുകളില്‍ കറുത്ത ഗൗണും അണിഞ്ഞ ദൈവം. ആരാണിയാള്‍? ആദ്യം മനസ്സിലായില്ല.
പിന്നെ ആരോ പറഞ്ഞു കൊടുത്തു. ഇതാണ് സാര്‍ നമ്മുടെ ദൈവം. പേര് അഭിഷേക് മനു സിംഗ്‌വി.
മുഴുവന്‍ മനസിലാകാതെ മന്ത്രി വാപൊളിച്ചു.
അഭിഷേക് സിംഗ്‌വി? എവിടെയോ ഈ പേര് കേട്ടിട്ടുണ്ടല്ലോ?
കേട്ടത് കേരളത്തിലല്ല, അങ്ങ് ദല്‍ഹിയില്‍. കോണ്‍ഗ്രസ് തറവാട്ടില്‍. കോണ്‍ഗ്രസിന്റെ വക്താവാണ് സിംഗ്‌വി.
ഓ! മനസ്സിലായി. ഇയാള്‍ക്ക് ഹൈക്കോടതിയിലെന്താ കാര്യം?
ലോട്ടറി വിഷയത്തില്‍ ഇനി നാറാന്‍ ബാക്കിയില്ലാത്ത നമ്മളെ രക്ഷിക്കാനായി വന്ന ദൈവമാണ് സാര്‍ സിംഗ്‌വി.
കേട്ടപാതി കേള്‍ക്കാത്ത പാതി, ഐസക് പാഞ്ഞു. സെക്രട്ടറിയേറ്റിലെ പിആര്‍ ചേമ്പറിലേക്ക്. അവിടെ നിന്നാണ് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്നന്നത്തെ അത്താഴത്തിനുള്ള വക കിട്ടുന്നത്.
ഐസക് വിളിച്ചു. പത്രക്കാര്‍ വിളികേട്ടു.
ലോട്ടറി വിഷയത്തില്‍ നിങ്ങള്‍ എന്നെ ക്രൂശിലേറ്റി. കണ്ടില്ലേ. കോണ്‍ഗ്രസ് വക്താവ് തന്നെ വന്നിരിക്കുന്നു എന്നെ രക്ഷിക്കാന്‍. എനിക്ക് മാത്രമല്ല കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും ലോട്ടറി ഇടപാടില്‍ പങ്കുണ്ട്.
ഐസക് ഇതെല്ലാം പലവട്ടം പറഞ്ഞതാണെങ്കിലും സിംഗ്‌വി വന്നതിന്റെ ചൂടും ചൂരും അറിയിച്ചതോടെ പത്രക്കാരും ചിലതെല്ലാം വിശ്വസിച്ചു.
ശരിയാണ്! ഐസക് വെറും പാവം. ലോട്ടറിക്കളി ചില്ലറക്കളിയല്ല. മാഫിയാ ബന്ധത്തിന് കേരളമെന്നോ ദല്‍ഹിയെന്നോ വേര്‍തിരിവില്ലെന്ന് പത്രങ്ങളില്‍ മത്തങ്ങാ നിരന്നു.
യൂത്തന്മാര്‍ കരിങ്കൊടിയുമായി ഹൈക്കോടതിയിലെത്തിയതും സിംഗ്‌വി ഹൈക്കോടതിയുടെ പുറകിലത്തെ ഗെയിറ്റിലൂടെ മുങ്ങിയതുമെല്ലാമറിഞ്ഞ് ആദ്യം സതീശനും പിന്നെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം മാധ്യമങ്ങള്‍ക്ക് അന്നത്തേക്കുള്ള വിഭവങ്ങള്‍ വിളമ്പി.
അനുചിതം, കോണ്‍ഗ്രസ് വക്താവല്ലേ അയാള്‍, വന്നത് ഞങ്ങളെ നാറ്റിക്കാനല്ലേ? തുടങ്ങിയ ചോദ്യങ്ങളും ചില ഉത്തരങ്ങളും ദൃശ്യമാധ്യമങ്ങളുടെ മൈക്കിന് മുന്നില്‍ വിളമ്പി, പെട്ടുപോയ നാണക്കേടില്‍ നിന്ന് തലയൂരാന്‍ നോക്കി.

പതിവുപോലെ സൂര്യന്‍ പടിഞ്ഞാറ് തന്നെ അസ്തമിച്ചു. വീണ്ടും കിഴക്ക് ഉദിക്കും മുമ്പെ ഏകെജി സെന്ററില്‍ വട്ടമേശ സമ്മേളനം. ചര്‍ച്ചയുടെ അജണ്ട ഒന്നുമാത്രം. എങ്ങനെ 'സിംഗ്‌വി' യെ നമ്മുടേതാക്കാം. നാളെ നടത്തേണ്ട പത്രസമ്മേളനങ്ങള്‍, പ്രസ്താവനകള്‍ അങ്ങനെ പേനകള്‍ പലവിധം ചലിച്ചു.
ഇന്ദിരാഭവനിലാകട്ടെ, തലങ്ങും വിലങ്ങും ഫോണ്‍വിളി. കേന്ദ്രത്തിലുള്ള കേരള നേതാക്കളെ ആദ്യം വിളിച്ചു. പരിഭവം പറഞ്ഞു. ഹൈക്കമാന്റിനെ നേരിട്ടു കിട്ടണം. ഫോണ്‍ ഹോള്‍ഡ് ചെയ്തു. ഹൈക്കമാന്റിന് കണക്ട് ചെയ്യുന്നതിനിടെ ചെറുതും വലുതുമായ നേതാക്കള്‍ കെപിസിസിയുടെ പരാതി കേട്ടു.
പരാതി ഇങ്ങനെ നീണ്ടു: ഞങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. ഇപ്പോള്‍ മുന്നണിയിലേക്ക് പുതുതായി വന്നവന്മാരെല്ലാം കൂടി സീറ്റ് വേണമെന്നുള്ള ബഹളവുമായി ഒരുവശത്ത്. എങ്ങനെയെങ്കിലും പ്രശ്‌നം ഒതുക്കാമെന്ന് വിചാരിക്കുമ്പോഴാണ് ദേ വരുന്നു സിംഗ്‌വി ചെകുത്താന്റെ രൂപത്തില്‍. ഇയാള്‍ ഒരു കോണ്‍ഗ്രസുകാരനാണോ? ഇയാള്‍ക്ക് അറിയില്ലേ തെരഞ്ഞെടുപ്പില്‍ മറ്റവന്മാരെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാക്കിയിരിക്കുന്ന പോസ്്റ്ററുകള്‍. അതിലെല്ലാം ലോട്ടറി മാഫിയയില്‍ നിന്ന് വാങ്ങിയ കോടികള്‍ തലയിലേന്തി നില്‍ക്കുന്ന തോമസ് ഐസകിന്റെ കാരിക്കേച്ചറാണ്.
കെപിസിസിയുടെ പരാതി കേട്ടപ്പോള്‍ ദേശീയ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ മനസ്സലിഞ്ഞു. ഒടുവില്‍ പട്ടേല്‍ പറഞ്ഞു; ഇടപെടാം.
അടുത്തദിവസം സൂര്യനുദിച്ചു. തോമസ് ഐസക് പല്ലുതേച്ച് കൊച്ചിയിലെത്തി. പത്രക്കാരെ കണ്ടു. നിങ്ങള്‍ നേരിട്ടു കണ്ടതല്ലേ സിംഗ്‌വിയെ ഇനി ഞാനൊന്നും പറയേണ്ടല്ലോയെന്ന്, കാര്യങ്ങള്‍ പരത്തിപ്പറയാതെ രണ്ടുവരിയില്‍ പറഞ്ഞുനിര്‍ത്തി.
പിണറായി പറഞ്ഞു; ലോട്ടറി വിഷയത്തില്‍ ഹൈക്കമാന്റിനുള്ള ബന്ധമെന്തെന്ന് ഉമ്മന്‍ചാണ്ടി പറയണം. അതുമാത്രം പോര, ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍ സമരം നടത്തുന്നവര്‍ എഐസിസിക്ക് മുന്നിലേക്ക് സമരം മാറ്റണം.
പിന്നാലെ ജയരാജനും കോടിയേരിയും തങ്ങള്‍ക്കാവുന്ന വിധം പ്രതികരിച്ചു.
അപ്പോള്‍ കേള്‍ക്കുന്നു പുതിയ വാര്‍ത്ത; ഇന്നും സിംഗ്‌വി ഹൈക്കോടതിയിലെത്തി.
ഉമ്മന്‍ചാണ്ടിയും രമേശും ഇന്ദിരാഭവനിലെത്തുന്നതിന് മുമ്പു തന്നെ അഭിപ്രായം അറിയാന്‍ പത്രക്കാരെത്തി. തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇരുവരും പറഞ്ഞെങ്കിലും, ആദ്യമായി ദൈവം പ്രത്യക്ഷപ്പെട്ടതിന്റെ ആഹ്ലാദം മറയ്ക്കാതെ തോമസ് ഐസക് പിന്നെയും പുലമ്പിക്കൊണ്ടിരുന്നു.
ഇതിനിടയില്‍ വോട്ടര്‍മാരെ കാണാനെത്തിയ സ്ഥാനാര്‍ത്ഥികളോട് ആരെല്ലാമോ ചോദിച്ചു. സാറന്മാരെ ഇതില്‍ ആരാണ് കള്ളന്‍? ലോട്ടറിക്കാരില്‍ നിന്ന് ആരാണ് കാശ് മേടിച്ചത്? ഞങ്ങള്‍ ആര്‍ക്ക് വോട്ടിടും സാറേ?
ഉത്തരം പറയാനില്ലാതെ ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ ഒരുവിധത്തില്‍ മുങ്ങി.
വൈകുന്നേരമായപ്പോഴേക്കും അയോധ്യ വിധി കേള്‍ക്കാന്‍ എല്ലാവരും ടിവിക്ക് മുന്നിലെത്തി. ദാ വരുന്നു വീണ്ടും സിംഗ്‌വിയുടെ മുഖം ചാനലില്‍. കോണ്‍ഗ്രസുകാര്‍ മുഖം പൊത്തി. പതുക്കെ പറഞ്ഞു: അശ്രീകരം.
ഐസക്കും കൂട്ടരും ഞെളിഞ്ഞിരുന്നു; സിംഗ്‌വി ദൈവത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍.
ചാനല്‍ റിപ്പോര്‍ട്ടര്‍ മൈക്ക് നീട്ടുന്നു.
സിംഗ്‌വി ആദ്യവാക്ക് ഉരുവിട്ടു; ഞാന്‍ ലോട്ടറി കേസില്‍ നിന്ന് പിന്മാറി.
കസേരയിലിരുന്ന ഐസക് പുറകോട്ടൊരു മറിച്ചില്‍. പിന്നെ ബോധം കെട്ടു. ആരൊക്കെയോ ചേര്‍ന്ന് അദ്ദേഹത്തെ കസേരയില്‍ എഴുന്നേല്‍പ്പിച്ചിരുത്തി. 'വെള്ളം, വെള്ളം' ഐസക് ആംഗ്യം കാട്ടി. തണുത്തവെള്ളം അല്‍പ്പം കുടിച്ച് ബാക്കി തലയിലൊഴിച്ചു.
അല്‍പ്പനേരം മൗനം, പിന്നെ ഐസക് അലറി വിളിച്ചു. 'അല്ലെങ്കിലും ഈ കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കൊള്ളില്ല. അത് സിംഗ്‌വിയായാലും ശരി.........